
പ്രതിപക്ഷനേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ ഉപദേശിക്കേണ്ടെന്ന് വി.ഡി സതീശൻ. ഗവർണർ ചെയ്തത് ഭരണഘടന ലംഘനമാണെന്നും ഗവർണർ സർക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഗവർണറുടെ അനാവശ്യ സമ്മർദത്തിന് വഴങ്ങുകയായിരുന്നു. കേരളത്തിൽ ബി.ജെ.പി നേതാക്കളുടെ ആവശ്യം ഇല്ലാതായി. അവരുടെ പണി ഗവർണറാണ് ചെയ്യുന്നത്. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് രാജിവെക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.

സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമാണ്. സർക്കാരിനെ തോക്കിൻമുനയിൽ നിർത്തുകയായിരുന്നു ഗവർണർ. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ ബലിയാടാക്കുകയായിരുന്നു സർക്കാരെന്നും സതീശൻ ആരോപിച്ചു.
വെള്ളിയാഴ്ച നയപ്രഖ്യാപനപ്രസംഗത്തിന് മുമ്പേ പ്രതിഷേധിച്ചതിനും ‘ആർ.എസ്.എസ് ഗവർണർ ഗോ ബാക്ക്’ എന്ന് മുദ്രാവാക്യം വിളിച്ചതിനും ബാനറുകൾ ഉയർത്തിയതിനും രൂക്ഷമായ ശകാരമാണ് ഗവർണർ പ്രതിപക്ഷത്തിന് നേരെ ചൊരിഞ്ഞത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ടുപഠിക്കണമെന്നും ഗവർണർ പറഞ്ഞു.
