
അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സി.പി.ഐ.എം. വിഷയം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. അതേസമയം റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരിക്കാതെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഇ. പി ജയരാജനില്‍ നിന്നും മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും എല്ലാവര്‍ക്കും പുതുവത്സരാംശസകള്‍ എന്ന് മാത്രമാണ് പ്രതികരിച്ചത്.
‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍, ഹാപ്പി ന്യൂയര്‍’ എന്നായിരുന്നു പ്രതികരണം. വലിയ വിമര്‍ശനങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. തത്ക്കാലം വിവാദ വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്.

വിവരശേഖരണം നടത്തി വിവരങ്ങള്‍ പഠിച്ച ശേഷം അന്വേഷണത്തിലേക്ക് പോയാല്‍ മതി. എല്‍.ഡി.എഫ് കണ്‍വീനറും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവും ആയ ഇ.പിയെ സംശയത്തിൻ്റെ നിഴലില്‍ നിര്‍ത്തുന്ന നടപടി ഇപ്പോള്‍ വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
