
ഭൂമിയിൽ അന്യഗ്രഹജീവികളുടെ പ്രവർത്തനങ്ങളൊന്നുമില്ലെന്ന് യു.എസ് പ്രതിരോധ വകുപ്പിൻ്റെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പെന്റഗണിൻ്റെ ഔദ്യോഗിക വിശദീകരണം വന്നത്. ബഹിരാകാശത്തും ആകാശത്തും വെള്ളത്തിനടിയിലും കണ്ട അസാധാരണ വസ്തുക്കളുടെ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ റിപ്പോർട്ട് അനുസരിച്ച്, 2004 നും 2021 നും ഇടയിൽ, അസാധാരണമായ വസ്തുക്കളുമായി 144 ആകസ്മികമായ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. വിവിധ സെൻസറുകൾ ഉപയോഗിച്ചാണ് ഇത് പകർത്തുന്നത്.അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് പുതുതായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിൻ്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി റൊണാള്‍ഡ് മൗള്‍ട്രൈ പറഞ്ഞു.
അനൃഗ്രഹ ജീവികളുമായി ബന്ധപ്പെട്ട അന്വേഷണത്തെ ശാസ്ത്രീയമായാണ് സമീപിക്കുന്നതെന്നും സാധ്യത തളളിക്കളയാനാകില്ലെന്നും ഓള്‍ ഡൊമൈന്‍ അനോമിലി റെസല്യൂഷന്‍ ഓഫീസിന്റെ (ഒ.ഡി.ആര്‍.എ) ഡയറക്ടര്‍ കിര്‍ക്ക് പാട്രിക്ക് വ്യക്തമാക്കി. കണ്ടെത്തലുകള്‍ വളരെ കര്‍ക്കശമായ രീതിയില്‍ തന്നെ നിരീക്ഷിക്കും.

സൈനിക, ദേശീയ സുരക്ഷയ്ക്ക് ഉണ്ടാകുന്ന ഭീഷണി തിരിച്ചറിയാന്‍ സഹായിക്കുകയെന്നതാണ് ഒ.ഡി.ആര്‍.ഒയുടെ പ്രധാന ലക്ഷ്യം. യാദൃശ്ചികമായ എന്ത് വസ്തുക്കള്‍ കണ്ടാലും അത് തിരിച്ചറിയാന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ 140 ലധികം അജ്ഞാത വ്യോമ പ്രതിഭാസങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
