
അദാനിയുമായി കെ.എസ്ഇ.ബിയോ സർക്കാരോ യാതൊരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വൈദ്യുതി നൽകുന്നത് കേന്ദ്ര ഏജൻസിയാണെന്നും പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എം.എം മണി പറഞ്ഞു. കരാർ വിവരങ്ങൾ വൈദ്യുതി വകുപ്പിന്‍റെ വെബ്സൈറ്റിൽ ഉണ്ടെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒപ്പിട്ട കരാറുകളാണ് കേരളത്തിന് നഷ്ടമുണ്ടാക്കിയതെന്ന് എം.എം മണി കുറ്റപ്പെടുത്തി. ചെന്നിത്തലക്ക് സമനില തെറ്റി ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അദാനിയില്‍ നിന്ന് 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് വാങ്ങാനായി 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്ഇ.ബി ഏര്‍പ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
ഈ കരാറിലൂടെ അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭം ഉണ്ടാകാന്‍ പോകുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിലൂടെ ജനങ്ങളുടെ തലയിലേക്ക് വലിയ ഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അദാനിയും സംസ്ഥാന സർക്കാരും തമ്മിൽ ഉള്ള കള്ള കച്ചവടമാണിതെന്നും പിണറായി വിജയനും അദാനിയും തമ്മിൽ കൂട്ടുകെട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
