
ഐക്യരാഷ്ട്ര സഭയുടെ സി. ഇ. എസ് ആര്‍ യോഗത്തില്‍ പങ്കെടുത്ത് ലൈംഗികാതിക്രമ കേസ് പ്രതി നിത്യാനന്ദയുടെ സാങ്കല്‍പിക രാജ്യത്തെ പ്രതിനിധി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയെ പ്രതിനിധീകരിച്ച് മാ വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീയാണ് യോഗത്തില്‍ പങ്കെടുത്തത്.
ഹിന്ദുമതത്തിൻ്റെ പരമോന്നത അധികാരിയായ കൈലാസയേയും നിത്യാനന്ദയേയും സംരക്ഷിക്കണം എന്നും വിജയപ്രിയ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ യോഗത്തില്‍ പങ്കെടുക്കുന്ന മാ വിജയപ്രിയെയും കാണാം. ഇവര്‍ തീരുമാനമെടുക്കാനുള്ള സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം വേണം എന്ന വിഷയത്തില്‍ നടന്ന യോഗത്തിലും പങ്കെടുത്തു. യോഗത്തില്‍ മാ വിജയപ്രിയയെ കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ (S.D.Gs) ചർച്ച ചെയ്ത യോഗത്തിൽ സംസാരിച്ച വിജയപ്രിയ, തന്‍റെ രാജ്യത്തിന്‍റെ സ്ഥാപകനായ നിത്യാനന്ദ അദ്ദേഹത്തിന്‍റെ മാതൃരാജ്യത്താല്‍ പീഡിപ്പിക്കപ്പെടുന്നെന്ന് ആരോപിച്ചു. നിത്യാനന്ദ സ്വന്തം മാതൃരാജ്യമായ ഇന്ത്യയില്‍ നിന്ന് നിരന്തരം പീഡിപ്പിക്കപ്പെടുന്നു എന്നാണ് വിജയപ്രിയ യോഗത്തില്‍ പറഞ്ഞത്. കൈലാസം ഹിന്ദുമതത്തിൻ്റെ പ്രഥമ പരമാധികാര രാഷ്ട്രം ആണ് എന്നും നിത്യാനന്ദ ഈ രാജ്യത്ത് ഹിന്ദു നാഗരികതയെയും ആദി ശൈവ തദ്ദേശീയ കാര്‍ഷിക ഗോത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുമതത്തിൻ്റെ 10,000 പാരമ്പര്യങ്ങളെയും പുനരുജ്ജീവിപ്പിക്കുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ ഗോത്രങ്ങളുടെ നേതാവ് നിത്യാനന്ദയാണെന്നും വിജയപ്രിയ പറയുന്നു. അതേസമയം നിത്യാനന്ദ സ്ഥാപിച്ചത് എന്ന് അവകാശപ്പെടുന്ന രാജ്യം എവിടെയാണ് എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഈ ‘സാങ്കല്‍പ്പിക രാഷ്ട്രം’ ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.
