
കാസർകോട്: നീലേശ്വരം നഗരസഭയിലെ പൊതുശ്മശാനങ്ങള്‍ അത്യാധുനിക സൗകര്യത്തിലേക്ക്. പരമ്പരാഗത രീതിയിലുണ്ടായിരുന്ന ചാത്തമത്ത്, ചിറപ്പുറം പൊതുശ്മശാനങ്ങളാണ് അത്യാധുനിക രീതിയിലുള്ള വാതക ശ്മശാനങ്ങളായി മാറുന്നത്. ഇതില്‍ ചാത്തമത്ത് പൊതു ശ്മശാനത്തിൻ്റെ പണി അന്തിമ ഘട്ടത്തിലെത്തി.

ചിറപ്പുറം വാതക ശ്മശാനത്തിൻ്റെ നിര്‍മാണം തറക്കല്ലിടല്‍ നടപടിയിലേക്ക് നീങ്ങുകയാണ്. 77 ലക്ഷം രൂപ ചെലവിട്ടാണ് ചാത്തമത്തെ പൊതു ശ്മശാനം വാതക ശ്മശാനമാക്കി മാറ്റിയത്. പരമ്പരാഗത രീതിയില്‍ ചിരട്ട ഉപയോഗിച്ചാണ് ഇവിടെ സംസ്‌കാരം നടത്തിയിരുന്നത്. മണിക്കൂറുകള്‍ നീളുന്ന സംസ്‌കാര ചടങ്ങുകള്‍ വാതക ശ്മശാനമായി മാറുന്നതോടെ ഒരു മണിക്കൂര്‍ മതിയാകും. 48 ലക്ഷം രൂപ അനുവദിച്ച് ചിറപ്പുറത്ത് നിര്‍മിക്കുന്ന വാതക ശ്മശാനത്തിൻ്റെ തറക്കല്ലിടല്‍ ഉടന്‍ നടക്കും.
33 ലക്ഷം രൂപയുടെ അനുബന്ധ സംവിധാനങ്ങള്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും റോട്ടറി ക്ലബ് നീലേശ്വരവും ചേര്‍ന്ന് ഏറ്റെടുക്കും. നഗരസഭയ്ക്ക് കീഴില്‍ രണ്ട് പൊതുശ്മശാനങ്ങളാണ് ഉള്ളത്. രണ്ടു ശ്മശാനങ്ങളുടെയും നവീകരണം പൂര്‍ത്തിയാകുന്നതോടെ ജനങ്ങളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകും.
