നാഷണൽ ഹെൽത്ത് മിഷൻ ശമ്പളം മുടങ്ങി; സംസ്ഥാനത്തെ എൻ.എച്ച്.എം ജീവനക്കാർ പ്രതിസന്ധിയിൽ, പലരും താൽക്കാലിക ജീവനക്കാർ ആയതിനാൽ പ്രതികരിക്കാൻ പേടിയുണ്ടെന്ന്

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing നാഷണൽ ഹെൽത്ത് മിഷൻ ശമ്പളം മുടങ്ങി; സംസ്ഥാനത്തെ എൻ.എച്ച്.എം ജീവനക്കാർ പ്രതിസന്ധിയിൽ, പലരും താൽക്കാലിക ജീവനക്കാർ ആയതിനാൽ പ്രതികരിക്കാൻ പേടിയുണ്ടെന്ന്

തിരുവന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം) കീഴിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. മെയ് മാസത്തെ ശമ്പളം ജൂൺ അവസാനം ആകുമ്പോഴും വിതരണം ചെയ്യാനായില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുടങ്ങിയ ശമ്പളം കിട്ടാൻ ജീവനക്കാർ സമരത്തിനിറങ്ങേണ്ടി വന്നിരുന്നു. ഏപ്രിലിലെ ശമ്പളത്തിൽ പ്രതിസന്ധി ഉണ്ടായില്ലെങ്കിലും മെയിലേത് ഇന്നേക്ക് 23 ദിവസം വൈകി. പലരും താൽക്കാലിക ജീവനക്കാരായത് കൊണ്ടു തന്നെ പുറത്ത് സംസാരിക്കുന്നതിനും പേടിയുണ്ട്.

6,000ത്തോളം എൻ.എച്ച്.എം നഴ്‌സുമാരാണ് സംസ്ഥാനത്തുള്ളത്. വിവിധ ജില്ലകളിലായി 1,400 ഡോക്ടർമാരും ജോലി ചെയ്യുന്നു. ഫാർമസിസ്റ്റുകൾ, സ്‌കൂൾ ഹെൽത്ത് നഴ്‌സുമാർ, ഡ്രൈവർമാർ തുടങ്ങി വിവിധ വിഭാഗങ്ങളിലായുള്ള ജീവനക്കാർ വേറെയും ജോലി ചെയ്യുന്നുണ്ട്.

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 24 മണിക്കൂർ കൺട്രോൾ റൂമായ ദിശ, വീട്ടിലിരുന്ന് ഡോക്ടറെ കാണാൻ കഴിയുന്ന ഓൺലൈൻ സംവിധാനമായ ഇ- സഞ്ജീവനി എന്നിവയെല്ലാം പ്രവർത്തിക്കുന്നത് എൻ.എച്ച്.എം ജീവനക്കാരെ ഉപയോഗിച്ചാണ്. എന്നാൽ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് ശമ്പള മുടക്കത്തിന് കാരണമായി സർക്കാർ പറയുന്നത്.

0Shares