
കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്ന മരിയ ജയിംസിനെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സി.ബി.ഐ. സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ജെസ്നയെ സിറിയയില്‍ കണ്ടെത്തി എന്ന നിലയില്‍ വൻ തോതിൽ പ്രചരണം നടന്നത്തോടെയാണ് സി.ബി.ഐ വിശദീകരണവുമായി രംഗത്ത് വന്നത്.

അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായത്. തുടർന്ന് ലോക്കൽ പൊലീസ് മുതൽ വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചെങ്കിലും ജസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് 2021 ഫെബ്രുവരിയില്‍ കേസ് സി.ബി.ഐക്ക് കൈമാറിയത്.
2018 മാര്‍ച്ച് 22ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടർന്ന് തിരിച്ചുവരാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത വെച്ചൂച്ചിറ പൊലീസാണ് ആദ്യം അന്വേഷിച്ചത്. എന്നാൽ ജസ്നയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ കേസ് അന്വേഷണം തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘവും ഏറ്റെടുത്തു. ജെസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തിരുന്നു.
