
പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിൻ്റെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇരുനില വീട്ടിലെ രണ്ടാമത്തെ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മുറി. ഇവിടെ അപരിചിതൻ്റെ സാന്നിധ്യം സംശയിച്ച് പിതാവ് എത്തിയപ്പോഴാണ് പതിനേഴുകാരനെ മകള്‍ക്കൊപ്പം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ പിതാവിനെ കണ്ട യുവാവ് മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടി പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിതാവ് തടഞ്ഞു.എന്നാല്‍ മുന്നോട്ടെടുത്ത വാഹനം തട്ടി അപകടം സംഭവിക്കാതിരിക്കാന്‍ ഗൃഹനാഥന്‍ പിന്‍മാറി. പിന്നീട് മകളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

ഇരുവരും ഒരേ സ്‌കൂളില്‍ പഠിച്ചവരാണെന്നും കാലങ്ങളായി അടുപ്പത്തിലാണെന്നുമാണ് വിവരം. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ കാണാന്‍ യുവാവ് വീട്ടിലെത്തിയത്.യുവാവിൻ്റെ മൊഴി അനുസരിച്ച് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പും പെണ്‍കുട്ടിയെ കാണാന്‍ വീട്ടില്‍ എത്തിയിരുന്നു. പെണ്‍കുട്ടിയുടേയും പിതാവിന്റേയും മൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 17കാരനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്.
