
കൊവിഡ് വ്യാപനം സംസ്ഥാനത്ത് കൂടി വരികയാണ്. രണ്ടാം ഘട്ടത്തിന് ശേഷം നമ്മളില്‍ പലരും വിട്ടുകളഞ്ഞ ജാഗ്രതാ നിര്‍ദേശങ്ങള്‍ വീണ്ടും കര്‍ശനമായി പാലിക്കേണ്ട സമയമായിരിക്കുന്നു. സംസ്ഥാനസര്‍ക്കാരിൻ്റെ കൊവിഡ് ജാഗ്രതാ നിര്‍ദേശം പാലിച്ചുകൊണ്ട് വൈറസ് വ്യാപനത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാം.
കൊവിഡ് രോഗികള്‍ കൂടിയ സാഹചര്യത്തില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രോഗികളും, രോഗികളെ പരിപാലിക്കുന്നവരും , രോഗലക്ഷണമുള്ളവരും പിന്തുടരേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
.
രോഗികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
രോഗികള്‍ കുടുംബങ്ങളില്‍ നിന്ന് അകലം പാലിക്കണം. വായു സഞ്ചാരമുള്ള മുറിയിലാവണം കഴിയേണ്ടത്. എന്‍95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് മാത്രം ധരിക്കുക. വിശ്രമത്തിനൊപ്പം ധാരാളം പാനീയം കുടിക്കണം. കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. കൈകള്‍ സാനിറ്റൈസ് ചെയ്യുക.ഓക്സിജൻ്റെ അളവ് , ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കണം.

കൊവിഡ് രോഗികളെ പരിപാലിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍
രോഗബാധിതരോടൊപ്പമുള്ള സമയത്ത് എന്‍95 മാസ്‌കോ ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം. മാസ്‌കിൻ്റെ മുന്‍വശം സ്പര്‍ശിക്കരുത്. മാസ്‌ക് നനയുകയോ മലിനമാവുകയോ ചെയ്താല്‍ ഉടനടി മാറ്റി പുതിയത് ധരിക്കണം.ഉപയോഗിച്ച മാസ്‌ക് കഷണങ്ങളായി മുറിച്ച് 72 മണിക്കൂറെങ്കിലും പേപ്പര്‍ ബാഗില്‍ സൂക്ഷിച്ച ശേഷം നിര്‍മാര്‍ജനം ചെയ്യുക. മുഖം മൂക്ക് വായ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.
പരിപാലകര്‍ കൈകളുടെ ശുചിത്വം എങ്ങനെ പാലിക്കാം
രോഗിയുമായോ രോഗിയുമായുള്ള സാഹചര്യങ്ങളുമായോ ഇടപെടേണ്ടി വന്നാല്‍ കൈകളുടെ ശുചിത്വം പരിപാലകര്‍ ഉറപ്പുവരുത്തണം. 40 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. വെള്ളം ഉപയോഗിച്ച് കൈകഴുകിയതിന് ശേഷം ഒറ്റത്തവണ ഉപയോഗിച്ച് കളയാവുന്ന പേപ്പര്‍ ടവലുകളോ വൃത്തിയുള്ള തുണികൊണ്ടുള്ള ടവലുകളോ ഉപയോഗിച്ച് കൈ തുടക്കുകയും നനഞ്ഞ ടവലുകള്‍ മാറ്റുകയും ചെയ്യണം. ഗ്ലൗസ് ധിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകണം.
