
കേരളത്തില്‍ ഇടതുതുടർഭരണമെന്ന് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ. ഇത്തവണ എൽ.ഡി.എഫിന് 72മുതൽ 76 സീറ്റുകൾ ലഭിക്കുമെന്നാണ് ഒരു പ്രവചനം. യു.ഡി.എഫിന് 62 വരെ സീറ്റുകൾ ലഭിക്കുമെന്നുമാണ് പ്രവചനം. ബി.ജെ.പിക്ക് 2 സീറ്റുകൾ ലഭിക്കും. എൻ.ഡി.ടി.വി സർവെയുടെതാണ് പ്രവചനം.

പോൾ ഡയറി സർവെ പ്രകാരം എൽ.ഡി.എഫ് 77 മുതൽ 87 സീറ്റ് വരെ നേടും. യു.ഡി.എഫിന് 51 മുതൽ 61 സീറ്റ് വരെ നേടും. എൻ.ഡി.എയ്ക്ക് 3 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.ഇന്ത്യാ ടുഡെ ആക്‌സിസ് സർവെ പ്രകാരം പിണറായി സർക്കാരിന് തുടർഭരണമാണ് പ്രവചിക്കുന്നത്. എൽ.ഡി.എഫിന് 104 മുതൽ 120 വരെ സീറ്റുകൾ നേടി വൻ വിജയം നേടും. യു.ഡി.എഫ് 30 സീറ്റുകളിലൊതുങ്ങും. ബി.ജെ.പിക്ക് സീറ്റുകൾ ലഭിക്കില്ലെന്നും പറയുന്നു.
തമിഴ്നാട് ഡി.എം.കെ തൂത്തുവാരും എന്നാണ് റിപ്പബ്ളിക് സർവ്വേഫലം പറയുന്നത്. 160-170 വരെ സീറ്റുകൾ ഡി.എം.കെ സഖ്യത്തിന് ലഭിക്കാനാണ് സാധ്യതയെന്ന് സർവ്വേഫലം വ്യക്തമാക്കുന്നു. അതേസമയം, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് സാധ്യതയെന്നാണ് ടൈംസ് നൗ സിവോട്ടർ സർവ്വെഫലം പറയുന്നത്.
152-164 വരെ സീറ്റുകൾ നേടി മമതാ ബാനർജിയും കൂട്ടരും വീണ്ടും അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ സിവോട്ടർ സർവ്വെഫലം നൽകുന്ന സൂചന. അസമിൽ ബി.ജെ.പി അധികാരത്തിലെത്തിയേക്കും. ഇവിടെ ബി.ജെ.പി 75-85 വരെ സീറ്റ് നേടും. കോൺഗ്രസ് സഖ്യത്തിന് 40-50 വരെ കിട്ടിയേക്കുമെന്നും സർവ്വേഫലം പറയുന്നു. ആകെ 126 മണ്ഡലങ്ങളാണ് അസമിലുള്ളത്.
