
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചയോടെ കേരളതീരം തൊടുന്നതോടെ തിരുവനന്തപുരം മുതൽ തൃശൂർ വരെ വ്യാപകമായി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

മുൻകരുതലുകളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. എല്ലാ തെക്കൻ ജില്ലകളിലും ഓരോ യൂണിറ്റ്, ഇടുക്കിയിൽ രണ്ട് യൂണിറ്റ് എന്നിങ്ങനെയാണ് ദുരന്തനിവാരണസേന നിലയുറപ്പിക്കുക. ഇന്നു വൈകിട്ടോടെ ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊടും. വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഇന്ത്യൻകരയിലെത്തുക.
ഇതോടെ ചുഴലിയുടെ ശക്തി കുറയുമെന്നാണ് കരുതുന്നത്. ലങ്കൻ തീരത്ത് മണിക്കൂറിൽ 80-90 കിലോമീറ്റർ വരെ വേഗത്തിലെത്തുന്ന ചുഴലി ഇന്ത്യൻ തീരത്തെത്തുമ്പോൾ മണിക്കൂറിൽ 70-80 കിലോമീറ്റർ വരെയാകും. തുടർന്ന് തിരുവനന്തപുരത്തിന്‍റെ തെക്കൻ മേഖലയിലൂടെ അറബിക്കടലിലേക്കു നീങ്ങും. 65-75 കിലോമീറ്റർ വരെ വേഗത്തിൽ നെയ്യാറ്റിൻകര വഴിയാകും കാറ്റിന്‍റെ സഞ്ചാരപഥമെന്നാണ് കണക്കാക്കുന്നത്.
