
ബഹിരാകാശത്ത് ഗ്രീക്ക് ദേവതയായ സൈക്കിയുടെ പേരിലുള്ള ഒരു ഛിന്നഗ്രഹമുണ്ട്. ചൊവ്വയുടെയും വ്യാഴത്തിൻ്റെയും ഇടയിലെ ഛിന്നഗ്രഹ ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന 16 സൈക്കി. ഈ ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കാൻ കഴിഞ്ഞദിവസം നാസ അവരുടെ സൈക്കി മിഷൻ വിക്ഷേപിച്ചിരുന്നു.
ശനിയാഴ്‌ച ഇന്ത്യൻ സമയം, രാത്രി 7.49ന് ഫ്‌ളോറിഡയിലെ കേപ് കനാവെറലില്‍ നിന്ന് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലായിരുന്നു പേടകത്തിൻ്റെ വിക്ഷേപണം. 3.5 ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ച് 2029 ആഗസ്റ്റില്‍ സൈക്കിയുടെ അടുത്തെത്തുന്ന പേടകത്തിൻ്റെ ദൗത്യം 2031ല്‍ അവസാനിക്കും.

സൈക്കിയുടെ 60 ശതമാനവും നിക്കല്‍, ഇരുമ്പ് എന്നിവയാല്‍ നിര്‍മ്മിതമാണെന്നാണ് ശാസ്‌ത്രജ്ഞര്‍ കരുതുന്നത്. ഇതിന് പരമാവധി 279 കിലോമീറ്റര്‍ വ്യാസമാണുള്ളത്. 1852ല്‍ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ആനിബാലെ ഡി ഗാസ്‌പാരിസ് ആണ് സൈക്കിയെ കണ്ടെത്തിയത്. സാധാരണ ഗതിയില്‍ പാറയും ഐസും ചേര്‍ന്നതാണ് ഏതൊരു ഛിന്നഗ്രഹവും. എന്നാല്‍ 16 സൈക്കി പൂര്‍ണമായും ലോഹ നിര്‍മ്മിതമാണ്.
ഈ ലോഹങ്ങള്‍ 10000 ക്വാഡ്രില്യണ്‍ ഡോളര്‍ വിലയുള്ളതാണെന്നാണ് കരുതുന്നത്. ഇതിലടങ്ങിയ സ്വര്‍ണം മാത്രം ലോകത്തിലെ ഓരോ മനുഷ്യരെയും കോടിപതികളാക്കാൻ കഴിയുന്നത്ര അളവിലുണ്ട്.
ഈ ഛിന്നഗ്രഹത്തിലെ ലോഹങ്ങള്‍ ഭൂമിയിലെത്തിച്ചാല്‍ അത് ലോക സ്വര്‍ണ വിപണിയെയും സാമ്പത്തിക അവസ്ഥയെയും തന്നെ തകിടം മറിയ്‌ക്കും. ഭൂമിയിലെ അഞ്ച് വര്‍ഷമെടുത്താണ് ഇത് ഒരു തവണ സൂര്യനെ വലംവയ്‌ക്കുന്നത്.
