
ആഗോള ആനക്കൊമ്പ് വ്യാപാര നിരോധനം ഒഴിവാക്കാൻ നമീബിയ ഇന്ത്യയുടെ പിന്തുണ തേടുന്നു ചീറ്റകളെ കൊണ്ടുവരാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതിന് പിന്നാലെയാണ് നമീബിയയുടെ ആവശ്യം.കരാറിൽ ആനക്കൊമ്പ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജന്തുജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാര കൺവെൻഷൻ (CITES) ഉൾപ്പെടെയുള്ള ജൈവവൈവിധ്യം സംരക്ഷിക്കാൻ ഇരുകക്ഷികളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പറയുന്നു.
ഇതേത്തുടർന്നാണ് ആനക്കൊമ്പ് ഉപയോഗിക്കാനും കയറ്റുമതി ചെയ്യാനും നമീബിയ ഇന്ത്യയുടെ സഹായം തേടിയത്. നവംബറില്‍ വിഷയം വോട്ടിനിടുകയും വോട്ടിങ്ങില്‍ ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്താല്‍, 1980 മുതല്‍ നിലവിലുള്ള ആനക്കൊമ്പ് കച്ചവടം ചെയ്യുന്നത് നിരോധിക്കുന്ന നിയമത്തില്‍ മാറ്റം ഉണ്ടാവുകയും ചെയ്യും.
അടുത്ത മാസം പനാമയില്‍ നടക്കാനിരിക്കുന്ന സൈറ്റ്‌സിൻ്റെ 19-ാമത് സമ്മേളനത്തില്‍ ഇന്ത്യ നിലപാട് അറിയിക്കുമെന്നും വിഷയത്തില്‍ സര്‍ക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യയിലെ സൈറ്റ്‌സ് മേധാവി എസ്.പി യാദവ് പറഞ്ഞു.

ആനക്കൊമ്പ് കച്ചവടം അനുവദിക്കുന്നത് രാജ്യപുരോഗതിക്ക് സഹായകമാകുമെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ പിന്തുണ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നമീബിയയുടെ വനം, പരിസ്ഥിതി, ടൂറിസം വകുപ്പ് മേധാവി റോമിയോ മുയുണ്ട പറഞ്ഞു.
