
ചിക്കമഗളൂരു: കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി പിന്നീട് മരിച്ച നിലയിൽ കാണപ്പെട്ട പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത. മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹമാണ് 1500 അടി താഴ്ചയിൽ നിന്നും കണ്ടെത്തിയത്. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് 15കാരിയായ ശ്രീനന്ദയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിന്റിന് സമീപം 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. തെർമൽ ഡ്രോണിലാണ് കുട്ടിയുടെ മൃതദേഹത്തിൻ്റെ ദൃശ്യം ആദ്യം പതിഞ്ഞത്. 100 അംഗ സംഘമാണ് ശ്രീനന്ദയ്ക്ക് വേണ്ടി തെരച്ചിൽ നടത്തിയിരുന്നത്. ശ്രീനന്ദയെ കാണാതായ സ്ഥലത്തിന്‍റെ താഴ്വരയിൽ നിന്ന് മുകളിലേക്ക് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിനൊപ്പം ഉല്ലാസയാത്രയുടെ ഭാഗമായാണ് ശ്രീനന്ദ ഈ പ്രദേശത്ത് എത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ആദ്യമേ ഈ സ്ഥലങ്ങളിൽ പരിശോധന നടത്തയിരുന്നതായും ആ സമയം മൃതദേഹം കണ്ടിരുന്നില്ല. പിന്നീട് എങ്ങനെ മൃതദേഹം ഇവിടെ എത്തി എന്നതും ദുരൂഹമാണ്.
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വൈകീട്ട് 5.20 വരെ കുട്ടി മാതാപിതാക്കളുടെ കൂടെ ഉണ്ടായിരുന്നു. പിന്നീട് പെട്ടെന്ന് കാണാതായി. മാതാപിതാക്കള്‍ ഉള്‍പ്പടെ 40 പേരുള്ള ഒരു സംഘത്തിൽ നിന്നാണ് കുട്ടിയെ കാണാതായത്. പാലക്കാട് നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റ് 10 പേർ കൂടി സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ സി.സി.ടി.വി ദൃശ്യങ്ങൾ വഴി തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. മകളെ ആരോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാം എന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പോലീസിന് മൊഴി നൽകിയിട്ടുണ്ട് എന്നാണ് വിവരം. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലാണ് ശ്രീനന്ദയുടെ പോസ്റ്റ്‍മോർട്ടം നടക്കുക. പോസ്റ്റുമാർട്ടത്തിലാണ് മരണം കാരണം വ്യക്തമാവുകയുള്ളു. അതേസമയം അവിടത്തെ ജീവനക്കാരെ കുറിച്ചും അവരുടെ സുഹൃത്തുക്കളെ കുറിച്ചും അന്വേഷണം നടക്കും. കുടുംബത്തിൻ്റെ ഒരു ആരോപണവും തള്ളിക്കളയില്ലെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഈ കേസിൽ കർണ്ണാടക സർക്കാർ നേരിട്ട് ഇടപെട്ടിരിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിൻ്റെ പരിശോധന നടത്തുകയാണ്. ശ്രീനന്ദയുടെ കുടുംബത്തിൻ്റെ സാന്നിധ്യത്തിലാണ് പരിശോധന.
