
കാസര്‍കോട്: കർഷകയായ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ സങ്കടത്തിലാക്കി. കുണ്ടംകുഴി നീര്‍ക്കയയിലെ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ടൂറിസ്റ്റ് ബസില്‍ ജോലി നോക്കുന്ന ഭര്‍ത്താവ് ചന്ദ്രന്‍ യാത്ര പോയപ്പോഴാണ് ഇരുവരുടേയും മരണം സംഭവിച്ചത്.
‘ഊട്ടിയിലായിരുന്ന ചന്ദ്രന്‍ വിളിച്ചപ്പോൾ വീട്ടിലാരും ഫോണ്‍ എടുത്തില്ല. ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ ചന്ദ്രൻ്റെ സുഹൃത്തുക്കൾ വീട്ടില്‍ ചെന്നപ്പോഴാണ് മരണവിവരം അറിയുന്നതും മൃതദേഹങ്ങള്‍ കണ്ടതുമെന്നാണ് വിവരങ്ങൾ.

നാരായണിയെ വീടിന് പുറത്ത് തൂങ്ങിയ നിലയിലും മകളെ വീടിനകത്ത് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മകളുടെ മരണമെന്ന് സംശയിക്കുന്നതായി ബേഡകം പൊലീസ് പറഞ്ഞു. ഇരുവരുടെയും മരണത്തിനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കർഷകയായ നാരായണിക്ക് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായതായിരുന്നതായി നാട്ടുകാർ പറയുന്നു. ശ്രീനന്ദ കുണ്ടംകുഴി ജി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
