
കാഞ്ഞങ്ങാട് / കാസർകോട്: കാസര്‍കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണയുണ്ടായ അക്ഷരത്തെറ്റ് അധ്യാപകനെന്ന നിലയില്‍ ഇത്തവണ തിരുത്തുമെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൻ്റെ വോട്ടങ്കം- 24 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ നല്ല ആത്മവിശ്വാസത്തിൽ ആണെന്നും 2019 ഓര്‍ത്ത് ജനങ്ങള്‍ പശ്ചാത്തപിക്കുക ആണെന്നും എക്കാലവും ചക്ക വീണാല്‍ മുയല്‍ ചാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന പ്രചാരണവും മറ്റനേകം ക്യാമ്പയിനുകളുമാണ് 2019ല്‍ ഇടത് മുന്നണിക്ക് കാസര്‍കോട് സീറ്റ് നഷ്ടമാകാൻ ഇടയാക്കിയത്. ഒരിടത്തും തന്നെ ആളുകള്‍ക്ക് പരിചയപ്പെടുത്തേണ്ടി വന്നിട്ടില്ല. പടിപടിയായി കയറി വന്നത് കൊണ്ട് ജനങ്ങള്‍ക്ക് പേരെടുത്ത് വിളിക്കാന്‍ കഴിയുന്നുണ്ട്. രാഷ്ട്രീയ മുതലെടുപ്പില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട അവര്‍ക്കെല്ലാം പശ്ചാത്താപമുണ്ട്. അത് പ്രചാരണത്തിനിടെ ബോധ്യപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും കത്തി വെക്കുമ്പോള്‍, അത്തരം നിയമങ്ങള്‍ രാജ്യത്ത് പാസാക്കുമ്പോള്‍ 18 എം.പിമാര്‍ ശബ്‌ദിച്ചോ. കേരളത്തിന് 13,000 കോടി വായ്‌പയെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുന്നത് വരെ പ്രതിപക്ഷത്തിൻ്റെ നിലപാട് എന്തായിരുന്നു. ജയില്‍ വേണോ പദവി വേണോ എന്ന് ചോദിക്കുമ്പോള്‍ പലരും ബി.ജെ.പിയിലേക്ക് ചാടുകയല്ലേ. തനിക്ക് ഇ.ഡിയെ പേടിയില്ല. അതുകൊണ്ട് തല പോയാലും വോട്ട് പാഴാകില്ല.
കേരളത്തില്‍ പോലും കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോകുമോയെന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നോ എന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ബി.ജെ.പിയിലേക്ക് ഒരുപട തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇവിടെ ജനിച്ച് ഇവിടെ വളര്‍ന്ന് ഇവിടെ പഠിച്ച് ഇവിടെ പൊതുപ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണെന്നും ബാലകൃഷ്‌ണൻ പറഞ്ഞു. ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ബാബു കോട്ടപ്പാറ, ഫസലു റഹ്മാന്‍ പ്രസംഗിച്ചു.
