
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതിയുടെ വിമർശനം. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണമെന്ന് കോടതി പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അപേക്ഷ പിൻവലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിയുടെ മുൻപാകെ എത്തിയപ്പോൾ ജയിലിൽ പോയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തിലാണ് ഇളവ് തേടി അദ്ദേഹം കോടതിയെ വീണ്ടും സമീപിച്ചത്.

തുടർന്ന് കോടതി ഇതിൽ സർക്കാരിന്‍റെ വിശദീകരണം തേടുകയായിരുന്നു. അതേസമയം മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അപേക്ഷ വിജിലൻസ് കോടതിയിൽ ഇബ്രാഹിംകുഞ്ഞ് സമർപ്പിച്ചിരുന്നു. തുടർന്ന് ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്ന കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ ജാമ്യാപേക്ഷയിൽ അനാരോഗ്യകാരണങ്ങൾ നിരത്തിയതും സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് കോടതിയുടെ രൂക്ഷ വിമർശനം.
‘സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും മുൻമന്ത്രി തയറാകണം. ഇത്തരം കാര്യങ്ങളുമായി കോടതിയുടെ മുൻപിൽ വരരുത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാമ്യാപേക്ഷയിൽ ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടിയത്’ കോടതി വ്യക്തമാക്കി.
