
കോഴിക്കോട്: പേരാമ്പ്രയില്‍ മോഷണ ശ്രമത്തിനിടെ യുവതിയെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി കൊന്ന സംഭവത്തിലെ പ്രതി മുജീബ് റഹ്മാന്‍ മൂന്ന് കൊലപാതകം അടക്കം അമ്പതിലേറെ കേസിലെ പ്രതിയെന്ന് പോലീസ്. കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രി മുഴുവൻ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നത്. പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പ്രതിയെ കണ്ണൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് വീട് വളഞ്ഞു തന്ത്രപ്രധാന നീക്കത്തിലൂടെയാണ് പിടികൂടിയത്.
മോഷ്ടിച്ച ബൈക്കിലാണ് പ്രതി സ്ഥലത്ത് എത്തിയത്. ബൈക്കിൽ ലിഫ്റ്റ് കൊടുത്തശേഷം വഴിയിൽ വച്ച് തോട്ടിലേക്ക് തള്ളിയിട്ട് വെളളത്തിൽ തല ചവിട്ടി താഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതി സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ സ്ഥിരം കവർച്ചാ രീതിയാണിതെന്ന് പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്‌ച രാവിലെയാണ് ഭർത്താവിനോടൊപ്പം ആശുപത്രിയിൽ പോകാൻ സ്വന്തം വീട്ടിൽ നിന്ന് പുറപ്പെട്ട അനുവിനെ കാണാതായത്. തുടർന്ന് ഭർത്താവും ബന്ധുക്കളും നടത്തിയ അന്വേഷണത്തിന് ഒടുവിൽ, ചൊവ്വാഴ്‌ച രാവിലെ ഒമ്പത് മണിയോടെ കോട്ടൂർ താഴെ വയലിലെ തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുളള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുട്ടുവരെ മാത്രം വെള്ളമുളള തോട്ടിൽ അനു മുങ്ങിമരിക്കില്ലെന്ന് ഉറപ്പിച്ചതോടെ കൊലപാതകം ആണെന്ന സംശയം പൊലീസിന് ബലപ്പെട്ടിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
