
രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 800-ലധികം അവശ്യമരുന്നുകളുടെ വില കൂടും. ഏപ്രില്‍ ഒന്ന് മുതലായിരിക്കും വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി അറിയിച്ചു. പരമാവധി രണ്ട് രൂപ വരെയായിരുന്നു ഇതിന് മുന്‍പ് പാരസെറ്റമൊളിൻ്റെ വില. 10 ശതമാനം വില ഉയര്‍ത്താനാണ് തീരുമാനം.

പാരസെറ്റമോള്‍ കൂടാതെ അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കാന്‍ പോകുന്നത്. പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്‌രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന മരുന്നുകളാണിവ.
വാണിജ്യ വ്യവസായ മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവിൻ്റെ ഓഫീസ് നല്‍കിയ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വിലയില്‍നിന്ന് 10.7 ശതമാനം വളര്‍ച്ചയോടെ പുതുക്കിയ വിലനിര്‍ണയം നടത്തിയതായി നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
