
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിമരുന്നുകളുടെ ലക്കുകെട്ട ഉപയോഗം ആ വ്യക്തികളെ മാത്രമല്ല ആ കുടുംബങ്ങളേയും സമൂഹത്തേയും വ്യാപകമായി ബാധിക്കും.
ലഹരി ഉപയോഗത്തിനെതിരെ നാടാകെ അണിനിരന്നുള്ള പ്രതിരോധം തീർക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സർക്കാർ തലത്തിൽ ശക്തമായി നടപടി സ്വീകരിക്കുന്നുണ്ട്. ലഹരി ഉപയോഗത്തെ പറ്റി നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ നാടിന്റെ സമാധാനം തകർത്തു. ഇത് പ്രധാനമായും യുവജനങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. ഇത് ഇവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു.

ഇപ്പോൾ കൂടുതൽ മാരകമായ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. മയക്കുമരുന്ന് വിതരണ ശൃഖലകളെ തകർക്കാനിപ്പോൾ കഴിയുന്നുണ്ട്. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധം തീർക്കാൻ നമുക്ക് സാദ്ധ്യമാകണം. അതിനാവശ്യമായ ഒരു ബഹുമുഖ കർമ്മ പദ്ധതി ഒക്ടോബർ 2 ഗാന്ധി ദിനത്തിൽ ആരംഭിക്കും. യുവാക്കൾ അതിൻ്റെ മുന്നണിയിൽ പങ്കുചേരണമെന്നും പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ രണ്ട് മുതൽ നവംബർ ഒന്ന് വരെ തീവ്രമായ പ്രചാരണ പദ്ധതികൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
