
പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബി.ജെ.പിയുടെ കപ്പൽ മുങ്ങാൻ ആയതോടെയാണ് പൂട്ടി വച്ചിരുന്ന സി.എ.എ പുറത്തെടുത്തിരിക്കുന്നത്. ഇന്ത്യ ബി.ജെ.പിയോട് ഒരിക്കലും ക്ഷമിക്കില്ലെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
കേന്ദ്രത്തിൻ്റെ വിഭജന അജണ്ട സി.എ.എയെ ആയുധ വത്കരിച്ചു. ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന മനുഷ്യത്വത്തിൻ്റെ പ്രതീകമാകുന്നതിന് പകരം നിയമം മുസ്ലിംങ്ങളോടും ശ്രീലങ്കൻ തമിഴരോടും വിവേചനം കാട്ടുന്നു.
പ്രധാനമന്ത്രിയുടേത് പൊള്ളയായ വാഗ്‌ദാനങ്ങളാണെന്ന് സ്റ്റാലിൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിന്‍റെ സ്നേഹമാണ് നരേന്ദ്രമോദി കാണിക്കുന്നത്.

കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളെ തകർത്ത്, നമ്മുടെ ഭാഷയെയും പാരമ്പര്യത്തെയും വംശത്തെയും നശിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു.
അതിനിടെ തമിഴ്‌നാട്ടിൽ നിയമം നടപ്പാക്കില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് തമിഴക വെട്രിക് കഴകം നേതാവ് വിജയ് ആവശ്യപ്പെട്ടു. വിഭജന രാഷ്ട്രീയത്തിൻ്റെ ഭാഗമാണ് സി.ഐ.എ. ജനങ്ങൾ ഒത്തൊരുമയോടെ ജീവിക്കുന്ന നാട്ടിൽ ഇത് അനുവദിച്ചു കൂടായെന്നും വിജയ് വാർത്താ കുറിപ്പിൽ അറിയിച്ചു.
