
കാസര്‍കോട്: പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന് വീണ സംഭവത്തിൽ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത നിര്‍മ്മാണം ആയതിനാല്‍ സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു.IPC 336, 338, KP 118 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

മനുഷ്യ ജീവന് അപകടം വരുന്ന രീതിയില്‍ പ്രവര്‍ത്തികള്‍ നടത്തിയതിന് അടക്കമാണ് കേസ്. ശനിയാഴ്‌ച പുലർച്ചെ നാലുമണിക്കാണ് നിർമ്മാണം പുരോഗമിക്കുന്നതിന് ഇടെയാണ് അടിപ്പാത തകർന്നത്.
അടിപ്പാതയുടെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് കഴിഞ്ഞ ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്യാനായി നല്‍കിയ ചെറു തൂണുകള്‍ക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകര്‍ന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ തൂണുകള്‍ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. രാത്രിയും പകലും പ്രവൃത്തികള്‍ നടന്നു വരികയായിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു
മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലം നിര്‍മ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളിക്ക് പരുക്കേറ്റത് ഗുരുതരമല്ല. അതിഥി തൊഴിലാളി സോനുവിനാണ് പരിക്കേറ്റത്.
