
കേരളത്തിലെ ഖത്തര്‍ ലോകകപ്പ് ആവേശത്തില്‍ അമ്പരന്ന് ഫിഫയും. കേരളത്തിൻ്റെ പല പ്രദേശങ്ങളും കട്ടൗട്ടുകള്‍ ഉയര്‍ന്നു. കേരളത്തിലെ ഈ ഫുട്‌ബോള്‍ ആവേശം ട്വീറ്റ് ചെയ്ത് ഫിഫ. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിച്ച മെസി-നെയ്മര്‍-റൊണാള്‍ഡോ കട്ടൗട്ടുകള്‍ ആണ് ഫിഫ ട്വീറ്റ് ചെയ്തത്.
‘കേരളത്തിന് ഫുട്‌ബോള്‍ പനി, നെയ്മറുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയില്‍ ഉയര്‍ന്നപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് ഫിഫ ചിത്രംട്വീറ്റ് ചെയ്തത്.
പുഴയില്‍ ആരാധകപ്പോരിന് പിന്നാലെ പഞ്ചായത്തിൻ്റെ മുന്നറിയിപ്പിനും സാക്ഷിയായ കട്ടൗട്ടുകള്‍ ഫിഫ ഷെയര്‍ ചെയ്തതിന്റെ ആവേശത്തിലാണ് ആരാധകര്‍. പുള്ളാവൂരിലെ ചെറുപുഴയില്‍ ആദ്യമുയര്‍ന്നത് അര്‍ജന്റീനയുടെ ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടായിരുന്നു. കട്ടൗട്ട് വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കിയിരുന്നു.
ദിവസങ്ങള്‍ക്കകം തൊട്ടരികെ കാനറികളുടെ സുല്‍ത്താന്‍ നെയ്മറുടെ അതിഭീമന്‍ കട്ടൗട്ടും സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി കൊടുത്തു. അതോടെ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ശ്രദ്ധയെങ്ങും പുള്ളാവൂരിലേക്ക് തിരിഞ്ഞു.

അര്‍ജന്റീനയുടെ മിശിഹയും കാനറികളുടെ സുല്‍ത്താനും ഉയര്‍ന്നതോടെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ക്ക് വെറുതെയിരിക്കാനയില്ല. ഇരു കട്ടൗട്ടുകള്‍ക്കും അരികിലായി റൊണാള്‍ഡോയുടെ പടുകൂറ്റന്‍ കട്ടൗട്ടും ആരാധകര്‍ സ്ഥാപിച്ചു.
ഇതിനിടെ ആണ് കട്ടൗട്ടുകള്‍ നീക്കണമെന്ന ആവശ്യമുയര്‍ന്നത്. നീക്കാനുള്ള നടപടിക്കെതിരെ കനത്ത ആരാധകരോക്ഷം കേരളത്തിലുണ്ടായി. സംഭവം വിവാദമായതോടെ കട്ടൗട്ടുകള്‍ നീക്കം ചെയ്യില്ല എന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.
