
ഹിജാബ് വിവാദം തുടരുന്നതിനിടെ ബി.ജെ.പിയെ കടന്നാക്രമിച്ച് പി.ഡി.പി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. എല്ലാ ഇസ്ലാം അടയാളങ്ങളും തൂത്തെറിയുകയെന്നതാണ് ബി.ജെ.പിയുടെ അജണ്ടയെന്നും ഇതിനായി അവര്‍ മുന്നോട്ടുവരികതന്നെ ചെയ്യുമെന്നും മെഹ്ബൂബ പറഞ്ഞു.
ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ ഇന്ത്യക്കാര്‍ മാത്രമായാല്‍ ബി.ജെ.പി അംഗീകരിക്കില്ല. അതിന് നിങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുക കൂടി വേണം. ജമ്മുകശ്മീരിലെ വിഷയങ്ങള്‍ രാഷ്ട്രീയപരമാണ്. എന്നാല്‍ അതിനെ മതത്തിന്റെ പേരിലാക്കി മാറ്റുകയാണ് ബി.ജെ.പിയെന്നും അവര്‍ പറഞ്ഞു.

കർണാടകയിലെ ഉടുപ്പിയിലെ ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി മറ്റൊരു മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയും രംഗത്തുവന്നു. മനുഷ്യന് ഇഷ്ടമുള്ളത് ഭക്ഷിക്കാനും അവന്റെ ഇഷ്ടത്തിനുള്ള വിശ്വാസങ്ങളെ പിന്തുടരാനും അവകാശമുണ്ട്. എന്നാല്‍ മതത്തിൻ്റെ പേരില് മനുഷ്യനെ വേര്‍തിരിച്ച് തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
