
കാസർകോട് : പോലീസും സന്നദ്ധ പ്രവർത്തകരും കൈകോർത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ജീവൻ രക്ഷാ മരുന്നെത്തിക്കുന്നു. കാസർകോട് ജനമൈത്രി പോലീസിന്‍റെ കീഴിൽ രൂപീകരിച്ച വളണ്ടിയേർസ് ഇതിനോടകം 5000 ലേറെ രോഗികൾക്ക് മരുന്നെത്തിച്ചു കഴിഞ്ഞു.ലോക് സൗണായതിനാൽ പോലീസ് കോവിഡ് 19 വ്യാപനം തടയുന്നതിനായി ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇത് മൂലം രോഗികൾ മരുന്നുകൾ കിട്ടാതെ പ്രയാസം നേരിട്ടിരുന്നു.ഇത് മനസ്സിലാക്കിയാണ് സഹായവുമായി ജനമൈത്രി പോലീസ് രംഗത്തെത്തിയത്.മംഗലാപുരത്ത് നിന്നുപോലും നിത്യവും മരുന്നെത്തിക്കുന്നു. കാൻസർ, ഹൃദ്രോഗി, വൃക്ക സംബന്ധമായ രോഗികൾ, ജീവിത ശൈലി രോഗം മൂലം വിഷമിക്കുന്നവർ ഇവർക്കെല്ലാം യഥാസമയം മരുന്നെത്തിയില്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെട്ടുപോകുമായിരുന്നു.
ജനമൈത്രി പോലീസ് വളണ്ടിയർമാരുടെ സേവനം രോഗികൾക്ക് അനുഗ്രഹമായിരിക്കുകയാണ്. പോലീസിന്‍റെയും വളണ്ടിയർമാരുടെയും വാട്ട്സപ്പിൽ ആവശ്യപ്പെടുന്ന മരുന്നുകൾ യഥാസമയം രോഗികളുടെ വീടുകളിലേക്ക് സൗജന്യമായി എത്തിക്കുകയാണ് ചെയ്യുന്നത്.കൂടാതെ ദൂരെ സ്ഥലത്തേക്കുള്ള മരുന്നുകൾ പോലീസ് സ്റ്റേഷനിൽ ഏൽപിച്ചാൽ പോലീസുകാരും രോഗികൾക്ക് എത്തിക്കുന്നു. മുസ്ലിം യൂത്ത് ലീഗിന്‍റെ മെഡി ചൈൻ, ബ്ലഡ് ഡോണർ കേരള, ടി എം ചാരിറ്റി എന്നിവയും മരുന്നെത്തിക്കാൻ മുൻനിരയിലുണ്ട്.
