
സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ അറസ്റ്റ് ചെയ്തത് സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശ പ്രകാരമാണെന്ന് ആരോപിച്ചുകൊണ്ട് എം.സി കമറുദ്ദീൻ എം.എൽ.എ. തിങ്കളാഴ്ച തന്‍റെ കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ജനപ്രതിനിധിയായിട്ടും തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുൻപ് നോട്ടീസ് നൽകിയില്ലെന്നും രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.

ഇതുകൊണ്ടൊന്നും എന്നെ തകർക്കാനാവില്ല എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. കാസര്‍കോട് എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹത്തെ കൊണ്ടുപോയിരിക്കുന്നത് കാസർകോട് ജനറൽ ആശുപത്രിയിലേക്കാണ്.
കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം ഇവിടെ നിന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും. ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിലാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്.
