
കാസർകോട്: കാലവർഷത്തിൽ തകർന്ന മയ്യള സാലത്തടുക്ക വി.സി.ബി ചെറുകിട ജലസേചന വകുപ്പ് അധികൃതർ പരിശോധിച്ചു. കഴിഞ്ഞ ദിവസം സി. എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ അടിയന്തിര ഇടപെടലിനെ തുടർന്നാണ് നടപടി. ദേലംപാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുള്ളവരുടെ പ്രധാന വഴിയായ പാലം കർണാടക വനമേഖലയിൽ നിന്നുള്ള മഴവെള്ളപ്പാച്ചലിൽ ഒരു ഭാഗം ഒലിച്ചു പോവുകയായിരുന്നു.
ഗതാഗത സൗകര്യങ്ങൾ കുറഞ്ഞതും സംരക്ഷിത വനമേഖലയാലും ചുറ്റപ്പെട്ട ദേലംപാടി സാലത്തടുക്കയിൽ തകർന്ന മയ്യള പാലം അടിയന്തിരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് സി. എച്ച് കുഞ്ഞമ്പു എം.എൽ.എ ചെറുകിട ജലസേചന എക്സിക്യൂട്ടീവ് എഞ്ചിനീയറെ ബന്ധപ്പെട്ടിരുന്നു.

എം.എൽ.യുടെ നിർദേശപ്രകാരം ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉഷ, വൈസ് പ്രസിഡന്റ് ഡി. എ അബ്ദുള്ളക്കുഞ്ഞി, എ.എക്സ്.ഇ രത്നാകരൻ അസിസ്റ്റന്റ് എഞ്ചിനീയർ നിവ്യ ജോർജും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം അളന്നു തിട്ടപ്പെടുത്തി. അടിയന്തിരമായി താത്കാലിക പാതയൊരുക്കാനും തീരുമാനമായി. പുതിയ പാലം മഴയ്ക്ക് ശേഷം നിർമിക്കാനുള്ള നടപടിയും സ്വീകരിക്കും.
