
തിരുവനന്തപുരം: കോർപ്പറേഷനിലെ ഹെൽത്ത് വിംഗിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഉദ്യോഗാർത്ഥികളുടെ പട്ടിക ആവശ്യപ്പെട്ടുള്ള കത്ത് താൻ എഴുതുകയോ അയയ്ക്കുകയോ ചെയ്തതല്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാജ കത്തിനെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയ ശേഷമാണ് മാധ്യമങ്ങളെ കണ്ടത്. സത്യാവസ്ഥ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയതായും മേയർ പറഞ്ഞു.
കോർപ്പറേഷനെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നതിനാൽ തനിക്ക് സംശയമുണ്ടെന്ന് ആര്യ രാജേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇത്തരമൊരു വ്യാജ കത്ത് സമൂഹത്തിൽ പ്രചരിക്കുകയാണെങ്കിൽ, മേയർ പദവിയെ അപകീർത്തിപ്പെടുത്താൻ ആരാണ് ഡ്രാഫ്റ്റ് ചെയ്തതെന്ന് അറിയണമെന്നും ആര്യ പറഞ്ഞു. കത്തിൻ്റെ ഉറവിടം കണ്ടെത്താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എനിക്ക് ഓഫീസിൽ ആരെയും സംശയമില്ല. അന്വേഷണം നടക്കുന്നതിനാൽ ആരെയും കുറ്റപ്പെടുത്താൻ ആകില്ലെന്നും മേയർ കൂട്ടിച്ചേർത്തു. അന്വേഷണത്തെ നടക്കട്ടെയെന്നും മേയർ പറഞ്ഞു. ആഭ്യന്തര മന്ത്രി കൂടിയായത് കൊണ്ടുമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
