
കാസര്‍കോട്: മഞ്ചേശ്വരം പൊതുമരാമത്ത് റസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് കെട്ടിടം പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനായി നാടിന് സമർപ്പിച്ചു. കേരളത്തിൽ ആകെയുള്ള 155 പൊതുമരാമത്ത് റസ്റ്റ് ഹൗസ് മന്ദിരങ്ങളിൽ 25 എണ്ണത്തിന്‍റെയും വളപ്പിൽ ഈ സർക്കാർ അധികാരമേറ്റ ശേഷം പുതിയ മന്ദിരങ്ങൾ തീർത്തതായി മന്ത്രി പറഞ്ഞു.

ഒരു കോടി രൂപയാണ് മഞ്ചേശ്വരം റസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിന്‍റെ മുതൽമുടക്ക്. കെട്ടിടത്തിൽ ഗ്രൗണ്ട് നിലയിൽ വി.ഐ.പി റൂം, മൂന്ന് ബെഡ്‌റൂം, അടുക്കള, ഡൈനിങ് ഹാൾ, സന്ദർശകമുറി എന്നിവയുണ്ട്. ജീവനക്കാർക്ക് യൂനിഫോം നൽകിയതായും കാന്റീനുകൾ മികച്ചതാക്കിയെന്നും മന്ത്രി പറഞ്ഞു. കോവിഡിന് ശേഷം റസ്റ്റ് ഹൗസുകൾ വീണ്ടും വാടകയ്ക്ക് അനുവദിച്ചു തുടങ്ങി. പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ സാധാരണക്കാർക്ക് കുടുംബ സമേതം സുരക്ഷിതമായി താമസിക്കാൻ സാധിക്കുന്ന ഇടങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം കാസർകോട് അസി. എക്സിക്യൂട്ടീവ് എൻജിനീയർ യു.കെ രവികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംസീന ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മൊന്തേറൊ, ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൾ റഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംസീന അബ്ദുള്ള, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശ്രീധര, അബ്ദുൾ ഹമീദ്, ഹമീദ് മച്ചമ്പാടി, അഡ്വ. നവീൻ കുമാർ, താജുദ്ദീൻ, കെ.എ ഖാദർ, രാഘവ ചേരാൾ, മനോജ് കുമാർ, സിദ്ദീഖ് അലി മൊഗ്രാൽ എന്നിവർ സംസാരിച്ചു.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കാസർകോട് എക്സിക്യൂട്ടീവ് എൻജിനീയർ വി.പി മുഹമ്മദ് മുനീർ സ്വാഗതവും അസി. എൻജിനീയർ അനസ് അഷ്‌റഫ് നന്ദിയും പറഞ്ഞു.
