കാസർകോടിൻ്റെ വിനോദ സഞ്ചാര സാധ്യതകള്‍ ചര്‍ച്ച ചെയ്ത് മലബാറിക്കസ് – ടൂറിസം സെമിനാര്‍

  • Post category:local news / tourism
  • Reading time:1 min read
You are currently viewing കാസർകോടിൻ്റെ വിനോദ സഞ്ചാര സാധ്യതകള്‍ ചര്‍ച്ച ചെയ്ത് മലബാറിക്കസ് – ടൂറിസം സെമിനാര്‍

കാസർകോട്: വിനോദ സഞ്ചാര ഭൂപടത്തില്‍ കാസര്‍കോടിൻ്റെ സ്ഥാനം അടയാളപ്പെടുത്താനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ സാധ്യതകളൊക്കെ കൃത്യമായി ഉപയോഗിച്ചാല്‍ ജില്ലയില്‍ ടൂറിസത്തിൻ്റെ മുഖം മാറും, സഞ്ചാരികള്‍ ഏറും .കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘവുമായി സഹകരിച്ച് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച സെമിനാറില്‍ ഇങ്ങനെ കാസര്‍കോടിൻ്റെ ടൂറിസം വികസനത്തിനുള്ള അനന്ത സാധ്യതകള്‍ ചര്‍ച്ചയായി.

ജില്ലയിലെ ചരിത്ര കോട്ടകള്‍ , ഹില്‍സ്റ്റേഷന്‍, കായല്‍, ബീച്ച്, വില്ലേജ് ടൂറിസം തീര്‍ത്ഥാടന ടൂറിസം, ചരിത്ര ടൂറിസം, ജലാശയ വിനോദ സഞ്ചാരം, എന്നിവ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്ന കേരളത്തിലെ ഏകജില്ല കാസര്‍കോടാണ്. ഉത്തരവാദിത്ത ടൂറിസത്തെ ഉപയോഗപ്പെടുത്തി ഗ്രാമീണ വിനോദ സഞ്ചാര സാധ്യതകളെ പ്രയോജനപ്പെടുത്തിയാല്‍ സാമ്പത്തിക വികസനവും ഇതോടൊപ്പം സാധ്യമാകുമെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ ജില്ലയില്‍ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കും ജില്ലയിലെ ടൂറിസം വികസനത്തിന് സമാന്തരമായി ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ , ഭാഷ, ഭക്ഷണം, ഫാം ടൂറിസം എന്നിവയിലൂടെയെല്ലാം വരുമാനം നേടാനാവുമെന്നതും മറ്റൊരു സവിശേഷതയാണെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം സഹകരണ സംഘം പ്രസിഡണ്ട് സി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍വ്വകലാശാല ടൂറിസം ഡിപാര്‍ട്ട്‌മെന്റ് ഫാക്കല്‍ട്ടിമെമ്പര്‍ യു. നാഗരാജ് ശര്‍മ വിഷയാവതരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ , ബി. ആര്‍.ഡി. സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, കാസര്‍കോട് റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ധന്യ ടി, മാധ്യമ പ്രവര്‍ത്തകന്‍ എ.വി.സുരേഷ് കുമാര്‍, ബേക്കല്‍ ടൂറിസം ഫ്രട്ടേര്‍നിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട്, കേരള ബാങ്ക് മാനേജര്‍ പ്രകാശന്‍ , ടൂറിസം സഹകരണ സംഘം സെക്രട്ടറി എം.വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

0Shares