
മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റ്. കേസില്‍ മാലിക്കിനെ ചോദ്യം ചെയ്യാനായി ഇ.ഡി ഇന്ന് വിളിപ്പിച്ചിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം സഹോദരന്‍ ഇഖ്ബാല്‍ കാസ്‌കറും നടത്തിയ ഭുമി ഇടപാടുകളില്‍ നവാബ് മാലിക്കിനും പങ്കുണ്ടെന്ന് ആരോപണത്തില്‍ ഇ.ഡി അന്വേഷണം നടന്നുവരികയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞായാഴ്ച ദാവൂദിൻ്റെ സഹോദരിയുടെതടക്കം നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇ. ഡി റെയ്ഡ് നടത്തിയിരുന്നു . ഈ ആഴ്ച മുംബൈയില്‍ നടന്ന റെയിഡുകളില്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിരവധിപ്പേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നവാബ് മാലിക്കുമായി ബന്ധപ്പെട്ട ഒരു സ്ഥലം ഇടപാട് നടന്നതായി വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.
കഴിഞ്ഞ നിരവധി മാസങ്ങളായി ബി.ജെ.പി നേതാക്കളുമായി വാക്പോരില്‍ ഏര്‍പ്പെട്ടിരുന്നു നവാബ് മാലിക്. എന്‍ഫോഴ്സുമെന്റുമായി ബന്ധപ്പെട്ട ബി.ജെ.പി കേസുകളില്‍ പരസ്യമായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവന്ദ്ര ഫട്നാവിനസുമായി പോലും നേരിട്ട് ഏറ്റുമുട്ടുന്ന നിലയുണ്ടായി. തുടര്‍ന്നാണ് അദ്ദേഹത്തെ ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്നും ശ്രദ്ധേയം. രാഷ്ട്രീയ പകപോക്കലാണ് ഉണ്ടായിരിക്കുന്നതെന്ന് എന്‍.സി.പിയും ആരോപിച്ചു.
