
നേപ്പാളിൽ തകർന്നുവീണ വിമാനം അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. യതി എയറിൻ്റെ 9 എൻ എഎൻസി എടിആർ 72 വിമാനം ആകാശത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മലക്കംമറിയുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിൽ നിന്ന് പകർത്തിയാണ് ഈ ദൃശ്യം. കഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് തകർന്നു വീണത്.
രാവിലെ പത്തര മണിയോടെയായിരുന്നു അപകടം. വിമാനം പൂർണമായി കത്തിയമർന്നു. 68 യാത്രക്കാർ അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ചുപേർ ഇന്ത്യക്കാരാണ് എന്നാണ് വിവരം. ഇതുവരെ 45 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് പൊഖാറ വിമാനത്താവളം അടച്ചു. ലാൻഡിങ്ങിന് അഞ്ച് മിനിട്ട് മാത്രം ബാക്കിനിൽക്കേയാണ് വിമാനം അപകടത്തിൽ പെട്ടത്. കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്.

കൊല്ലപ്പെട്ടവരിൽ ഇതുവരെ 45 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നാണ് ലഭിക്കുന്ന വിവരം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം.
