
ഏറ്റവും കൂടുതല്‍ പെരുകുന്ന സംഭവങ്ങളില്‍ ഒന്നാണ് ഓണ്‍ലൈൻ തട്ടിപ്പുകള്‍. ദിവസവും പുതിയ പുതിയ പേരിലാണ് ഓണ്‍ലൈൻ ലോകത്ത് തട്ടിപ്പുകള്‍ നടക്കുന്നത്. വളരെ സൂക്ഷിച്ച് വേണം ഡിജിറ്റല്‍ ലോകത്തിലെ ഓരോ ചുവടും. ഇല്ലാത്ത പക്ഷം പലപ്പോഴും പറ്റിക്കപ്പെടാം.
സാമ്പത്തിക തട്ടിപ്പ്, ഡേറ്റ ശേഖരണം, തുടങ്ങി വിവിധ തരത്തിലാണ് തട്ടിപ്പുകള്‍ നീളുന്നത്. അതും വാട്‌സ് ആപ്പ്, ഇമെയില്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയാണ് ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രം. ഇപ്പോഴിത പുതിയ ഒരു തരം തട്ടിപ്പും രാജ്യത്ത് ഭീക്ഷണി ഉയര്‍ത്തിയിരിക്കുകയാണ്. ഇ ചലാൻ തട്ടിപ്പ്. കാഴ്‌ചയില്‍ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിൻ്റെ പേരില്‍ സര്‍ക്കാര്‍ അയക്കുന്ന ഇ-ചലാന് സമാനമായ രീതിയില്‍ വ്യാജ ചലാനുകള്‍ അയച്ച് പണം തട്ടുന്ന രീതിയാണ് ഇത്.

ട്രാഫിക്ക് നിയമം ലംഘിച്ചിട്ടുണ്ടെന്നും ആയതിനാല്‍ തന്നെ പിഴ അടയ്ക്കണം എന്ന് ആവിശ്യപ്പെട്ട് ആയിരിക്കും തട്ടിപ്പുകാരുടെ സന്ദേശം നിങ്ങള്‍ക്ക് എത്തുക. ഇതോടൊപ്പം പിഴ ഓണ്‍ലൈൻ ആയി അടയ്ക്കാൻ സാധിക്കും എന്ന തരത്തില്‍ ഒരു ലിങ്കും ഇവര്‍ സന്ദേശത്തിനൊപ്പം ഉപഭോക്താക്കള്‍ക്ക് അയയ്ക്കും. യഥാര്‍ത്ഥ ട്രാഫിക്ക് പോലിസ് വെബ്സൈറ്റുകള്‍ക്ക് സമാനമായാണ് തട്ടിപ്പുകാര്‍ വ്യാജ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലിങ്കില്‍ ഉപഭോക്താക്കള്‍ ക്ലിക്ക് ചെയ്‌താല്‍ പറ്റിക്കപ്പെട്ടേക്കാം.
ഈ വ്യാജ വെബ്സൈറ്റ് ഉപഭോക്താക്കളോട് വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ചോദിക്കുകയും പിഴ എന്ന പേരില്‍ ഒരു തുക ഈടാക്കുകയും ചെയ്യും. ചിലപ്പോള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങാളുടെ ഫോണിൻ്റെ നിയന്ത്രണവും തട്ടിപ്പുകാര്‍ക്ക് ഏറ്റെടുക്കാൻ സാധിച്ചേക്കാം. ഇതുവഴി ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം ഇവര്‍ക്ക് ചോര്‍ത്താനും സാധിക്കുന്നതാണ്. അതേ സമയം പുതിയ തട്ടിപ്പിനെതിരെ രാജ്യത്തിൻ്റെ പല ഭാഗത്തും പൊലീസ് നടപടി സ്വീകരിച്ചു തുടങ്ങി.
ഇ-ചലാൻ തട്ടിപ്പിനെതിരെ ഫരീദാബാദിലെ സൈബര്‍ ക്രൈം ഓഫീസര്‍ ഹേമേന്ദ്ര കുമാര്‍ മീണ ഇദ്ദേഹത്തിൻ്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് ജാഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ പണം മോഷ്ടിക്കുന്നതിനായി വഞ്ചനാപരമായ ലിങ്കുകള്‍ ഉപയോഗിച്ച് നിയമാനുസൃതമായ ചലാനുകളുമായി സാമ്യമുള്ള വ്യാജ സന്ദേശങ്ങള്‍ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യുന്നു. എന്നായിരുന്നു ഇദ്ദേഹത്തിൻ്റെ പോസ്റ്റ്. ഇതിന് പുറമെ ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇദ്ദേഹം പുറത്തുവിട്ടു.
യഥാര്‍ത്ഥ ഇ-ചലാൻ സന്ദേശവും വ്യാജ സന്ദേശവും തമ്മിലുള്ള വ്യത്യാസവും ഇദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. യഥാര്‍ത്ഥ ഇ-ചലാൻ സന്ദേശങ്ങളില്‍ എഞ്ചിൻ, ഷാസി നമ്പറുകള്‍ പോലുള്ള നിര്‍ണായക വാഹന- നിര്‍ദ്ദിഷ്‌ട വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിൻ്റെ ഔദ്യോഗിക ഗവണ്‍മെണ്ട് വെബ്സൈറ്റായ https://echallan.parivahan.gov.in/.എന്നതിലേക്ക് ആണ് യഥാര്‍ത്ഥ ചലാൻ നയിക്കുന്നത്. എന്നാല്‍ വ്യാജ ചലാനുകള്‍ ആകട്ടെ https://echallan.parivahan.in/ എന്ന സൈറ്റിലേക്ക് ആണ് നയിക്കുന്നത്.
നിങ്ങള്‍ക്ക് വരുന്ന ഇ-ചലാൻ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന വെബ്സൈറ്റ് നന്നായി പരിശോധിക്കണം. വ്യാജ വെബ്സൈറ്റില്‍ .gov ഉണ്ടായിരിക്കില്ലെന്ന് ഇദ്ദേഹം എടുത്ത് പറയുന്നു. ആധികാരികതയ്ക്കായി പേയ്‌മെണ്ട് ലിങ്ക് “.gov.in” എന്നതില്‍ അവസാനിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഇദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ഇ-ചലാൻ തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപെടാം. ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങളട് ഉടൻ പ്രതികരിക്കാതെ ഇരിക്കുക എന്നതാണ് ആദ്യമാര്‍ഗം.
ഇതില്‍ നല്‍കിയിരിക്കുന്ന വെബ്സൈറ്റിൻ്റെ ആധികാരിതക പരിശോധിച്ചതിന് ശേഷം മാത്രം ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വ്യാജ വെബ്‌സൈറ്റില്‍ നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ നല്‍കിയാല്‍, തട്ടിപ്പുകാര്‍ക്ക് പണം തട്ടിയെടുക്കാനാകും. യഥാര്‍ത്ഥത്തില്‍ ഒരു ഇ-ചലാൻ ലഭിക്കുകയാണെങ്കില്‍ ട്രാഫിക് പോലീസ് വിഭാഗവുമായി നേരിട്ട് ബന്ധപ്പെതിന് ശേഷം മാത്രം പണം അടയ്ക്കുന്നതായിരിക്കും ബുദ്ധി. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ ഒരിക്കലും ഫോണിലൂടെയോ ടെക്‌സ്‌റ്റ് മെസേജിലൂടെയോ വ്യക്തിപരമായ വിവിരങ്ങള്‍ ശേഖരിക്കില്ലെന്ന് അറിഞ്ഞിരിക്കുക.
