
മുഈനലിയ്ക്കെതിരെ നടപടിയ്ക്ക് ആരും ശുപാർശ ചെയ്തിട്ടില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷൻ ആസിഫ് അൻസാരി. അത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും ആസിഫ് അൻസാരി പറഞ്ഞു. യൂത്ത് ലീഗിന്‍റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് മുഈനലിയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നാണ് മുസ്‌ലിം ലീഗ് അവകാശപ്പെട്ടിരുന്നത്.

പക്ഷെ ഇത്തരം വാദങ്ങൾ തള്ളുകയാണ് യൂത്ത് ലീഗ് ദേശീയ അധ്യക്ഷൻ. അതേസമയം മുഈനലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അൻവർ സാദത്തും രംഗത്തെത്തി. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് അൻവർ സാദത്ത് പറഞ്ഞു. മുഈനലി ഉയർത്തിയ പ്രശ്‌നങ്ങൾ ലീഗ് ഗൗരവത്തിൽ ചർച്ച ചെയ്യണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.
മുഈനലിയെ അധിക്ഷേപിച്ചയാൾക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകൾ പാർട്ടിയിൽ പാടില്ലെന്നും പോസ്റ്റിൽ പറയുന്നു. ആദ്യമായാണ് ഒരു യൂത്ത് ലീഗ് നേതാവ് പരസ്യമായി മുഈനലിയെ അനുകൂലിച്ച് രംഗത്തെത്തുന്നത്. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഈനലി നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയർത്തിയത്.
