
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിൻ്റെ കിംഗ് മേക്കറാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇ.പി. ജയരാജന്‍.
ലീഗിനെ എല്‍.ഡി.എഫിലേക്ക് വിളിക്കുന്നത് സംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയോട് തന്നെ ചോദിച്ചു നോക്കൂ. രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണ് കുഞ്ഞാലിക്കുട്ടി. എല്‍.ഡി.എഫിലേക്ക് വരാന്‍ പറ്റിയ സമയമാണിത് എന്ന തോന്നല്‍ ഇപ്പോള്‍ പലര്‍ക്കുമുണ്ട് എന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞത്.
അതേസമയം, കഴിഞ്ഞ ദിവസം ഇ.പി. ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ ലീഗിനെ സ്വീകരിക്കാമെന്നായിരുന്ന ജയരാജൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ഇ.പി. ജയരാജൻ്റെ വാക്കുകള്‍ ഇങ്ങിനെ;
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതല്‍ ശക്തിപ്പെടും. കൂടുതല്‍ ബഹുജനപിന്തുണയുള്ള ഒരു മഹാപ്രസ്ഥാനമാകും. ഇതിലേക്ക് മഹാ മനുഷ്യ പ്രവാഹം ആയിരിക്കും. ലീഗിനെ എല്‍.ഡി.എഫിലേക്ക് വിളിക്കുന്നത് സംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയോട് തന്നെ ചോദിക്കണം. രാഷ്ട്രീയ നയരൂപീകരണത്തിൻ്റെ കിംഗ് മേക്കറാണ് കുഞ്ഞാലിക്കുട്ടി.
എല്‍.ഡി.എഫിലേക്ക് വരാന്‍ പറ്റിയ സമയമാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. പി.സി. ചാക്കോ എത്ര ഉന്നതനായ നേതാവായിരുന്നു. ഇപ്പോള്‍ എവിടെയാണ് ഉള്ളത്? എന്‍.സി.പിയിലാണ്. ബി.ജെ.പി ഭരണം അവസാനിപ്പിക്കാനുള്ള നയതന്ത്രപരമായ എല്ലാ നടപടികളും ഇടതുപക്ഷ ജനാധിപത്യമുന്നണിയും സി.പി.ഐ.എമ്മും സ്വീകരിക്കും. അതാണ് ഞങ്ങളുടെ ലക്ഷ്യം.
