
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾക്ക് 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാമെന്ന് സർക്കുലർ പുറത്തിറങ്ങി. കേരളത്തിലെ സംസ്ഥാന പാതകളിലും ദേശീയ പാതകളിലും ഹെവി പാസഞ്ചര്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 65 കിലോമീറ്ററും നാലുവരി പാതകളില്‍ 70 കിലോമീറ്ററുമായി നിജപ്പെടുത്തിയിരിക്കെയാണ് നിര്‍ദേശം.
സ്വിഫ്റ്റിൻ്റെ സ്പെഷൽ ഓഫിസറാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.സംസ്ഥാന ഗതാഗത സെക്രട്ടറി പങ്കെടുത്ത യോഗത്തിൻ്റെ തീരുമാനങ്ങൾ വിശദീകരിച്ചാണ് ജൂലൈയിൽ സർക്കുലർ ഇറക്കിയത്. സ്വിഫ്റ്റ് ബസുകളുടെ സ്പീഡ് ലിമിറ്റ് 110 കിലോമീറ്ററായി വർധിപ്പിക്കാനും ഇടയ്ക്കുള്ള വിശ്രമ സമയം വർധിപ്പിക്കാനും നടപടിയെടുക്കണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു.

എന്നാൽ ഇത് വിവാദമായതോടെ തീരുമാനം പുനഃപരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. 10 വർഷത്തേക്കുള്ള താൽക്കാലിക കമ്പനിയായാണ് സിഫ്റ്റ് രൂപീകരിച്ചിരിക്കുന്നത്. എല്ലാ നിയമനങ്ങളും കരാർ അടിസ്ഥാനത്തിൽ ആയിരിക്കും.
