
13 വയസുകാരിയെ രണ്ടാനച്ചൻ മാതാവിന്‍റെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച് നിരവധി പേർക്ക് കാഴ്ചവച്ച കേസിൽ മാതാവും രണ്ടാനച്ഛനുമടക്കം എട്ട് പേര്‍ കുറ്റക്കാരാണെന്ന് കോടതി . കോഴിക്കോട് അതിവേഗ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. ഒന്നാം പ്രതിക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച കോടതി ബാക്കിയുള്ളവർക്ക് പീഢനത്തിന് 10 കൊല്ലം തടവും വിധിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 5 കൊല്ലം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. എന്നാൽ തടവ് ശിക്ഷകൾ രണ്ടും ഒരുമിച്ചനുഭവിച്ചാൽ മതിയാവും.

ഐ.പി.സി 376,373 വകുപ്പുകൾ പ്രകാരമാണ് എട്ട് പേര്‍ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വിചാരണയ്ക്ക് ശേഷം കേസിൽ രണ്ട് പേരെ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി. കുട്ടിയെ മാതാവിന്‍റെ ഒത്താശയോടെ ആദ്യം പീഡിപ്പിച്ച രണ്ടാനച്ഛൻ പിന്നീട് പലയാളുകൾക്കും കുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കുട്ടിയുടെ മാതാവിനേയും രണ്ടാനച്ഛനേയും കൂടാതെ കാവന്നൂർ ഇരുമ്പിശ്ശേരി അഷറഫ്, താഴേക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ്, കൊടിയത്തൂർ കോട്ടു പുറത്ത് ജമാൽ, വേങ്ങര കണ്ണഞ്ചേരിച്ചാലിൽ മുഹമ്മദ് മുസ്തഫ, കൊടിയത്തൂർ കോശാലപ്പറമ്പ് നൗഷാദ്, കവന്നൂർ കുയിൽത്തൊടി നൗഷാദ് എന്നിവരെയാണ് കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ പീഡിപ്പക്കപ്പെട്ട കുട്ടിയുടെ അമ്മ കോടതിയിൽ ബോധരഹിതയായി വീണു.
