
ഡോക്ടർ ചമഞ്ഞ് കോവിഡ് രോഗികളെ ചികിത്സിച്ച വഴിയോര കച്ചവടക്കാരൻ അറസ്റ്റിൽ.ഇയാൾക്കെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂരിലെ കാംതി സ്വദേശിയായ ചന്ദൻ നരേഷ് ചൌധരിയാണ് അറസ്റ്റിലായത്. പഴങ്ങളും ഐസ്ക്രീമും വിറ്റിരുന്ന ഇയാൾ ഇടക്കാലത്ത് ഇലക്‌ട്രീഷനായും ജോലി ചെയ്തിട്ടുണ്ട്.

ഇയാളുടെ ചികിത്സയിൽ സംശയം തോന്നിയ ഒരു രോഗിയുടെ ബന്ധുക്കളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ചൌധരിയുടെ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ പൊലീസ് ഓക്സിജൻ സിലിണ്ടറുകളും സിറിഞ്ചുകളും മരുന്നുകളും കണ്ടെത്തി. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ അഞ്ച് വർഷമായി ഓം നാരായണ മൾട്ടിപ്പർപ്പസ് സൊസൈറ്റി എന്ന പേരിൽ ഒരു ആയുർവേദ ചികിത്സാ കേന്ദ്രവും ഇയാൾ നടത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഈ ആയുർവേദ ചികിത്സാ കേന്ദ്രത്തിന്‍റെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പ്.
