
നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇയാൾക്ക് കയറിൽ തൂക്കി മദ്യക്കുപ്പികൾ എത്തിച്ചുനൽകിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാൻ പോലീസ് നിർദേശിച്ചു. കഴിഞ്ഞ ദിവസം ദുബായിൽനിന്ന് എത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

രണ്ടു ദിവസം മുമ്പ് യുവാവ് മദ്യപിച്ച് ബഹളം വെക്കുകയും മണിക്കൂറുകളോളം ഒരു മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്തു. ഒടുവിൽ ജനപ്രതിനിധികളും പോലീസും ചേർന്ന് അനുനയിപ്പിച്ച് പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാക്കി. ശനിയാഴ്ചയാണ് പരിശോധനാഫലം വന്നത്.
നിരീക്ഷണകേന്ദ്രത്തിനടുത്ത് ബൈക്കിൽ വന്ന രണ്ടുപേർ, കെട്ടിടത്തിന്‍റെ പുറകുവശത്തുകൂടി കയറിൽ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ മദ്യം വെച്ച് മുകളിലേക്ക് നൽകിയത് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. മദ്യം നൽകിയത് കിളിവയൽ, കുളക്കട സ്വദേശികളാണെന്ന് വിവരം ലഭിച്ച അടൂർ എസ്.ഐ. ശ്രീജിത്ത്, ഒരാളുടെ വീട്ടിലെത്തിയും മറ്റെയാളെ ഫോണിൽ വിളിച്ചും നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടു. മദ്യം കൈമാറാൻ ഉപയോഗിച്ച കയറിലോ കവറിലോ സ്പർശിച്ചിട്ടുണ്ടാവാമെന്നതിനാലാണിതെന്ന് എസ്.ഐ. പറഞ്ഞു.
