
വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നും വെള്ളിയാഴ്ച്ചയാണ് മരണം സംഭവിച്ചതെന്നും ലാത്വിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തിന് പെര്‍മിറ്റ് ലഭിക്കുന്നതായി സ്ഥലം വാങ്ങാന്‍ എത്തിയതായിരുന്നു രാജ്യത്ത്. നവംബര്‍ 20നായിരുന്നു കിം കി ഡുക് ലാത്വിയയില്‍ എത്തിയത്.
ഇവിടെ ജുര്‍മല എന്ന സ്ഥലത്തൊരു വീട് വാങ്ങുകയായിരുന്നു ലക്ഷ്യം. മുന്‍കൂട്ടി നിശ്ചയിച്ച മീറ്റിങ്ങില്‍ കിം കി ഡുക് എത്താതെ വന്നതോടെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ അന്വേഷിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 1.20 ഓടെ കിം കി ഡുക് മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് വിവരങ്ങള്‍ ലഭിച്ചില്ല.

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സംവിധായകനാണ് കിം കി ഡുക്. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിന്‍റെ ചലച്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത. നിരവധി രാജ്യാന്തര പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
