
താൻ ട്വന്റി 20യുടെ ഭാഗമല്ലെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ട്വിന്റി 20യുടെ ആശയം നല്ലതാണെന്ന് കരുതിയാണ് പാർട്ടിയിൽ ചേർന്നത്. എന്നാൽ താൻ പ്രതീക്ഷിച്ച പോലെ എളുപ്പമല്ലെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. നല്ല ചിന്തയാണെന്നു കരുതിയാണ് ട്വന്റി 20യിൽ ചേർന്നത്. ആശയമുണ്ടെങ്കിൽ ഒരാൾക്ക് ഒരു പഞ്ചായത്തിനെ മികച്ചതാക്കാമെന്ന് സാബു തെളിയിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഞാൻ മനസിലാക്കിയത്, അതിനുള്ള നടപടികൾ ഞാൻ പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല.- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

സാബു തൻ്റെ ബിസിനസ് തെലുങ്കാനയിലേക്ക് കൊണ്ടുപോയത് കേരളത്തിലെ വ്യവസായ മേഖലയെ മെച്ചപ്പെടുത്താൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാർ വ്യവസായ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി എന്നാണ് അദ്ദേഹം പറയുന്നത്. ബിസിനസും രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സമയം ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അല്ലെങ്കിൽ രണ്ടിനും ബുദ്ധിമുട്ടുകളുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. താൻ ബി.ജെ.പിക്കോ സി.പി.എമ്മിനോ കോൺഗ്രസിനോ എതിരല്ലെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‌വ് ഇല്ല. എന്തെങ്കിലും വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളത് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യാറുള്ളത്
