
ഖലിസ്താൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ. ജലന്ധറിന് സമീപത്തുവെച്ച് പഞ്ചാബ് പൊലീസാണ് അമൃത്പാലിനെ പിടികൂടിയത്. അറസ്റ്റിന് പിന്നാലെ പഞ്ചാബിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഞായറാഴ്ച വരെയാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുന്നത്. ശനിയാഴ്ചയാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾക്ക് പഞ്ചാബ് പൊലീസ് തുടക്കം കുറിച്ചത്.
നേരത്തെ അമൃത്പാലിൻ്റെ ആറ് അനുയായികളെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ വെട്ടിച്ച് വിദഗ്ധമായി കടന്നുകളഞ്ഞ അമൃത്പാലിനെ പിടികൂടാൻ വൻ പൊലീസ് സംഘമാണ് അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. അറസ്റ്റിനെ തുടർന്ന് പഞ്ചാബിലെ മോഗ ജില്ലയിൽ സുരക്ഷ കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

അമൃത്പാലിൻ്റെ ജുല്ലുപൂർ ഖേര ഗ്രാമത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് നടപടികളിൽ ഇടപെടരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. അമൃത്പാൽ സിങ്ങിൻ്റെ അനുയായി ലവ് പ്രീത് സിങ്ങിൻ്റെ അറസ്റ്റിനെ തുടർന്ന് പഞ്ചാബിൽ വൻ സംഘർഷമുണ്ടായിരുന്നു.
അമൃത്പാൽ സിങ്ങിൻ്റെ അനുയായികൾ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം പഞ്ചാബ് സർക്കാറിനേയും കേന്ദ്രസർക്കാറിനേയും വെല്ലുവിളിച്ച് നിരവധി തവണ അമൃത്പാൽ സിങ് രംഗത്തെത്തിയിരുന്നു.
