
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിൻ്റെ കേരളീയം -2023ന് പ്രൗഢോജ്വല തുടക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കേരളീയത്തെ ലോക ബ്രാൻഡാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളീയം എല്ലാവർഷവും ഉണ്ടാകും. കേരളത്തിൻ്റെ മുഖമുദ്രയായി കേരളീയം മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും ശോഭനയും ചടങ്ങിൽ വിശിഷ്ടാതിഥികളായി. സാംസ്‌കാരിക വ്യാവസായിക നയതന്ത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു. മലയാളികളുടെ മഹോത്സവം എന്ന സർക്കാർ വിശേഷിപ്പിക്കുന്ന കേരളീയം കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായി ഒരാഴ്‌ചക്കാലം തലസ്ഥാനത്ത് ഉത്സവഛായ തീർക്കും.
കേരളത്തിൻ്റെ പ്രത്യേകതകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതോടൊപ്പം നൂതന ലോകത്തെക്കുറിച്ച് നമുക്കുണ്ടാകേണ്ട അറിവുകൾ എന്തൊക്കെ, അവ നമ്മുടെ സമൂഹത്തിൽ എങ്ങനെയൊക്കെ പ്രാവർത്തികമാക്കാം എന്നിവയെല്ലാം വിശദമായി ചർച്ച ചെയ്‌തുകൊണ്ടു കൂടിയാണ് കേരളീയം അരങ്ങേറുക.

ലോകം മാറുമ്പോൾ നമ്മൾ മാറേണ്ടതില്ല, അല്ലെങ്കിൽ നമുക്കൊരിക്കലും വികസിത- പരിഷ്‌കൃത നാടുകളെപ്പോലെയാകാൻ കഴിയില്ല എന്ന ചിന്തയോടെ അടഞ്ഞു ജീവിക്കേണ്ട ഒരു സമൂഹമല്ല കേരളീയസമൂഹം.
കേരളീയ സമൂഹം കേരളത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഭൂഖണ്ഡാന്തരങ്ങളിലേക്ക് ആ സമൂഹം വളർന്നു പന്തലിച്ചു നിൽക്കുന്നു. ലോകമലയാളി എന്ന സങ്കൽപ്പം തന്നെ ഉയർന്നുവന്നിരിക്കുന്നു. എത്തിച്ചേർന്ന ദേശങ്ങളിലെല്ലാം ആ നാടിൻ്റെ സാമൂഹിക മുന്നേറ്റത്തിൽ മലയാളി സമൂഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ നാടുകൾക്ക് കേരളത്തോട് വലിയ താൽപര്യവുമുണ്ട്. ആ താൽപര്യത്തെ പുതിയ തലത്തിലേക്ക് കേരളീയം ഉയർത്തുമെന്നും മുഖ്യമന്ത്രി.
