
കേരളത്തിൽ വൈറസ് വ്യാപനം വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് ഇപ്പോൾ ചെയ്യാവുന്ന ഉചിതമായ കാര്യം. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണം. ഓക്സിജൻ ആവശ്യത്തിന് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഓക്സിജൻ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും ഇടപെടും. കേരളത്തിൽ കാസർകോട് ജില്ലയിൽ കർണാടകത്തിൽ നിന്നാണ് ഓക്സിജൻ ലഭിക്കാറുള്ളത്. അവിടെ ഇപ്പോൾ അതിന് തടസമുണ്ട്. കർണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

ഓക്സിജൻ പോലുള്ള ഒന്നിന്‍റെ കാര്യത്തിൽ സാധാരണ ലഭ്യമാകുന്നത് തടസപ്പെടുന്നത് ശരിയല്ല. പാലക്കാട് നിന്ന് ഓക്സിജൻ കർണാടകത്തിലേക്ക് അയക്കുന്നുണ്ട്. അത് തടസപ്പെടുത്തിയിട്ടില്ല. അതെല്ലാം കർണാടകത്തിന്‍റെ ശ്രദ്ധയിൽപെടുത്തും. കാസർകോടടക്കം ഓക്സിജൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഓക്സിജൻ പ്രശ്നം പ്രത്യേകമായി ഇന്ന് ചർച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
അതേപോലെ തന്നെ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സീൻ കൊടുക്കാവുന്ന വിധത്തിൽ വാക്സീൻ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വില ഈടാക്കി വാക്സീൻ നൽകാനാണ് കേന്ദ്രം അനുവാദം നൽകിയിരിക്കുന്നത്.
കേന്ദ്രത്തിന് നൽകുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങൾക്കും. വാക്സീൻ ലഭിക്കുമെന്ന് ഉറപ്പാക്കണം. വീണ്ടും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ദ്രവീകൃത ഓക്സിജൻ സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ ആവശ്യത്തിനുണ്ട്. എന്നാൽ ആവശ്യം വർധിക്കാൻ ഇടയുണ്ട്. സംസ്ഥാനത്തിന്‍റെ ആവശ്യം കഴിഞ്ഞുള്ളതേ പുറത്തേക്ക് അയക്കാവൂ എന്ന് നിലപാട് എടുത്തിട്ടുണ്ട്. കോടതികളിൽ ഇതുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ ഈ നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
