
തിരുവനന്തപുരം: അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്ത് കണ്ടാലും പോലീസിനെ അറിയിക്കണമെന്ന് പൊലീസ്. ഇതിൻ്റെ ഭാഗമായി ‘വാച്ച് യുവര്‍ നെയ്ബര്‍’ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരള പൊലീസ്. റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് പൊലീസിൻ്റെ പുതിയ പദ്ധതി.
കൊച്ചിയില്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ പദ്ധതി നടപ്പാക്കുമെന്ന് ഡി.ജി.പി അനില്‍കാന്ത് അറിയിച്ചത്. ജനമൈത്രി പോലീസിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നവര്‍ ഒരെണ്ണം റോഡിലെ കാഴ്‌ചകള്‍ പതിയും വിധം സ്ഥാപിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇത് ഗുണം ചെയ്യുമെന്നും ഡി.ജി.പി അറിയിച്ചു. കൂടാതെ, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് സെല്ലിൻ്റെ ബോധവത്കരണ പരിപാടികള്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ വഴി വ്യാപിപ്പിക്കും.
പോലീസ് സേവനങ്ങള്‍ക്കായി 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ഏഴ് മിനിറ്റിനകം പ്രതികരണം ലഭിക്കും. ഈ സമയം കുറയ്‌ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഡി.ജി.പി പറഞ്ഞു.
