
കൊച്ചി: വേഗ റെയില്‍പാത കേരളത്തിന് ആവശ്യമാണെന്നും ഹൈ സ്‌പീഡ് / സെമി ഹൈസ്‌പീഡ് റെയിലാണ് കേരളത്തിന് അഭികാമ്യമെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. നിലവിലെ ഡി.പി.ആര്‍ പ്രകാരം സില്‍വര്‍ലൈന്‍ കേരളത്തിന് അപ്രായോഗികമാണെന്നും പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിവാദം തുടരുമ്പോള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശ്രീധരന്‍ നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാരുമായി ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും. തൻ്റെ നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്നും പറഞ്ഞു. തൻ്റെ റിപ്പോര്‍ട്ടില്‍ കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കെ.വി തോമസ് തന്നെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ. കെ.വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം മാത്രമാണ് നല്‍കിയത്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ വികസനത്തിനായി സഹകരിക്കുമെന്നും അക്കാര്യത്തില്‍ രാഷ്ട്രീയം നോക്കില്ലെന്നും ഇതിനായി മുഖ്യമന്ത്രിയെ കാണാന്‍ തയ്യാറാണെന്നും പറഞ്ഞു.
കുറഞ്ഞ അളവില്‍ മാത്രം ഭൂമിയെടുത്ത് വേഗപാത സാധ്യമാകും. പദ്ധതിയ്ക്കായി ആകാശപ്പാതയോ തുരങ്കപാതയോ നടപ്പാക്കാനാകും. ഡെല്‍ഹി മെട്രോ, കൊങ്കണ്‍ മാതൃകകള്‍ പരീക്ഷിക്കാനാകും. അതേസമയം പദ്ധതിയ്ക്കായി തുരങ്കപാതയും മറ്റും നടപ്പാക്കാന്‍ ചെലവ് കൂടും. കേന്ദ്രത്തെ ഉള്‍പ്പെടുത്തിയാല്‍ അധിക സാമ്പത്തീക ബാദ്ധ്യത കൂടാതെ പദ്ധതി നടപ്പാക്കാനാകും. പുതിയ പദ്ധതി എല്ലാവരുടേയും സഹകരണത്തോടെ വേണം നടപ്പാക്കാനെന്നും ഇന്ത്യന്‍ റെയില്‍വേയോ ഡല്‍ഹി മെട്രോയോ നിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
