
അമിതമായ രീതിയില്‍ മദ്യാസക്തി ഉള്ളവര്‍ക്ക് മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്രം. ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

കേരളത്തെ കൂടാതെ മേഘാലയവും മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കത്തയച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആളുകൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഈ മാർഗനിർദേശങ്ങളിൽ ഇല്ല. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം അമിത മദ്യപാനാസക്തിയുളളവർക്ക് ബെവ്കോ വഴി മദ്യം നൽകുന്നത് ചോദ്യം ചെയ്തുളള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വീഡിയോ കോൺഫറൻസിങ് വഴിയാണ് ഹർജികൾ പരിഗണിക്കുന്നത്.ടി. എൻ പ്രതാപൻ എം.പി, സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ എന്നിവരുടേതടക്കം ഹർജികൾ കോടതിക്ക് മുന്നിലുണ്ട്.
