
ഇടതുമുന്നണിയുടെ പ്രവര്‍ത്തകര്‍ പ്രതികളായ 848 കേസുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ
കേരളാ സർക്കാർ പിന്‍വലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരും എം.എല്‍.എമാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചു. കെ.കെ രമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്.
ഇത്തരത്തിൽ പിന്‍വലിച്ചതില്‍ 2007 മുതലുള്ള കേസുകളുണ്ട്. 150 കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ അനുമതി തേടിയതെന്നും ഇതില്‍ 128 കേസുകള്‍ പിന്‍വലിക്കാനാണ് കോടതി അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയെനെതിരായ ആറു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിച്ചത്. 13 കേസുകളാണ് മന്ത്രിക്കെതിരെ ഉണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ ഏഴ് കേസുകള്‍ പിന്‍വലിച്ചു. മറ്റ് മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എം.എല്‍.എമാര്‍ക്കെതിരെയുള്ള 94 കേസുകളും പിന്‍വലിച്ചു.
മന്ത്രിമാരും എം.എല്‍.എമാരും ഒരുമിച്ചുള്ള 22 കേസുകളും പിന്‍വലിച്ചവയില്‍പെടുന്നു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായ 55 കേസുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളായ 15 കേസുകളും പിന്‍വലിച്ചു. എസ്ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികളായ അഞ്ചു കേസുകളും എ.എ.പിയുടെ ഒരു കേസും പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതികളായ രണ്ടു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
