
ലോക്ഡൗണില്‍ ഈ മാസം 20 വരെ ഇളവ് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ലോക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ഇതേസമയം, 20 നു ശേഷം കയർ, കശുവണ്ടി, ബീഡി, കൈത്തറി മേഖലയിൽ ഇളവ് നല്‍കാന്‍ ധാരണയായിട്ടുണ്ട്.
കശുവണ്ടി മേഖലയില്‍ മൂന്നിലൊന്ന് തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം. കർഷക, പരമ്പരാഗത മേഖലകളിൽ ഇളവ് അനുവദിക്കും. സാമൂഹിക അകലം അടക്കമുള്ള സുരക്ഷ ക്രമീകരണങ്ങൾ പാലിക്കണം എന്ന നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ട്. ഹോട്ട് സ്പോട്ട് ജില്ലകളില്‍ മാറ്റമുണ്ടാകും. കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള പരിശോധനയില്‍ കേരളത്തില്‍ ഏഴു ജില്ലകള്‍ ഹോട്ട് സ്പോട്ട് ആയിട്ടില്ല. ഐ.സി.എം.ആര്‍ പ്രഖ്യാപിച്ചത് ഏഴു ജില്ലകളായിരുന്നു. ഇതില്‍ നിന്ന് തിരുവനന്തപുരവും എറണാകുളവും ഒഴിവാകും.

രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച് സംസ്ഥാനത്തെ ജില്ലകളെ മൂന്ന് മേഖലകളാക്കി തിരിച്ചു. രോഗ വ്യാപനം കൂടുതലുള്ള ജില്ലകളെ റെഡ് സോണായി പ്രഖ്യാപിച്ചു. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിങ്ങനെ നാലു ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ നാലു ജില്ലകള്‍ മാത്രമായിരിക്കും ഹോട് സ്പോട്ട്. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുന്നതാണ്. ഗ്രീന്‍ സോണിലാണ് തിരുവനന്തപുരം. ജില്ലകളെ തരംതിരിച്ച സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കണമെന്ന് ഐ.സി.എം.ആറിനോട് ആവശ്യപ്പെടും.
പൊതുഗതാഗതം നിര്‍ത്തിവെച്ചത് ഉള്‍പ്പെടെ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ മെയ് മൂന്നു വരെ തുടരും. തിയറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, വിവാഹാഘോഷങ്ങള്‍, ബാര്‍, ബിവറേജ് എന്നിങ്ങനെ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മൂന്നു വരെ തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
